Tuesday 1 September 2009

ദേശപ്പെരുമ , ചരിത്രത്തിന്റെ നാള്‍ വഴികളിലൂടെ



ആധുനിക രാഷ്ട്രീയചരിത്രങ്ങള്‍ക്കപ്പുറം ബുദ്ധ, ജൈന കാലഘട്ടത്തോളം പഴക്കമുള്ള സാംസ്ക്കാരിക പാരമ്പര്യങ്ങളും അവകാശപ്പെടാന്‍ കഴിയുന്ന അപൂര്‍വ്വം കേരളീയ ഗ്രാമങ്ങളിലൊന്നാണ് കൂത്താട്ടുകുളം.

എ.ഡി. എട്ടാം നൂറ്റാണ്ടിന് മുന്‍പ് കൂത്താട്ടുകുളത്തും സമീപ പ്രദേശങ്ങളിലും ബുദ്ധ-ജൈന മതങ്ങള്‍ വേരുറപ്പിച്ചിരുന്നതിന്റെ വ്യക്തമായ സൂചനകള്‍ ഇന്നും നിലനില്ക്കുന്നുണ്ട്. മധുരയില്‍ നിന്ന് ആനമല വഴി മധ്യകേരളത്തിലെത്തിയ ജൈനസന്യാസിമാരാണ് പെരുമ്പാവൂരിനടുത്തുള്ള കല്ലില്‍ ക്ഷേത്രം കേന്ദ്രീകരിച്ച് ഇവിടെ മത പ്രചാരണം നടത്തിയതെന്ന് കരുതുന്നു.

ഇവിടെ അധിവസിച്ചിരുന്ന ജൈനവിശ്വാസികളുടെ ആരാധനാലയമായിരുന്നു ഒരുകാലത്ത് ഓണംകുന്ന് ഭഗവതിക്ഷേത്രം. കൂത്താട്ടുകുളത്ത്നിന്നും അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന ഓണക്കൂര്‍ എന്ന സ്ഥലവും ജൈനരുടെ അധിവാസത്തെയാണ് സൂചിപ്പിക്കുന്നത്. ജൈനസംസ്കാരത്തോട് ബന്ധപ്പെട്ട ശ്രാവണ ശബ്ദത്തിന്റെ പരിണാമമാണ് ഓണം. കാഞ്ചിപുരത്തുള്ള ഓണകാന്തന്‍ തളിപോലെ, ഓണംകുന്നും, ഓണക്കൂറും ജൈനപാരമ്പര്യം പേറുന്നുണ്ടെന്നാണ് സ്ഥലനാമചരിത്രകാരനായ വി.വി.കെ വാലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. കൂത്താട്ടുകുളത്തെ നെല്ല്യക്കാട്ട് ഭഗവതീ ക്ഷേത്രവും ജൈനരുടേതായിരുന്നു എന്നാണ് വാലത്തിന്റെ അഭിപ്രായം. പില്കാലത്ത് ബുദ്ധ-ജൈനമതങ്ങള്‍ ക്ഷയിക്കുകയും, ആര്യബ്രാഹ്മണര്‍ ശക്തരാകുകയും ചെയ്തതോടെ ഇത് ഹിന്ദുക്ഷേത്രങ്ങളായി തീരുകയാണുണ്ടായത്.

കൂത്താട്ടുകുളത്തിന്റെ സമീപസ്ഥലങ്ങളായ മുത്തലപുരവും, മോനിപ്പള്ളിയും ആ പേരുകള്‍ കൊണ്ട് തന്നെ ബുദ്ധ-ജൈന പാരമ്പര്യം പ്രകടമാക്കുന്നുണ്ട്. മുത്തന്‍, മുത്തളന്‍ തുടങ്ങിയ ജൈനരുടെ ദേവസങ്കല്പങ്ങളുമായി ബന്ധപ്പെട്ടാണ് മുത്തലപുരം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് കരുതുന്നു. മോനിപ്പള്ളിയും ബുദ്ധസംസ്കാരത്തോട് ബന്ധപ്പെട്ടതാണ്. നാനം മോനം നടന്നിരുന്ന, അതായത് ബൌദ്ധരുടെ എഴുത്തുപള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്തെയാണ് മോനിപ്പള്ളിയെന്ന സ്ഥലനാമം സൂചിപ്പിക്കുന്നത്.

ഒരു കാലത്ത് ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കൂത്താട്ടുകുളം. എ.ഡി.1100 നു ശേഷം ചോളന്‍മാരുടെ ആക്രമണത്തെ തുടര്‍ന്ന് ചേര സാമ്രാജ്യം തകരുകയും ശക്തമായ കേന്ദ്രഭരണം ഇല്ലാതാകുകയും ചെയ്തു. ഇതിന്റെ ഫലമായി രാജ്യം പതിനേഴ് നാടുകളായി വേര്‍പിരിഞ്ഞു. അക്കാലത്ത് കീഴ്മലനാടിന്റെ ഭാഗമായിതീര്‍ന്നു കൂത്താട്ടുകുളവും സമീപ പ്രദേശങ്ങളും. ഇന്നത്തെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകള്‍ ഉള്‍ക്കൊള്ളുന്ന കീഴിമല നാടിന്റെ ആദ്യതലസ്ഥാനം തൃക്കാരിയൂരും, പിന്നീട് തൊടുപുഴക്കടുത്തുള്ള കാരിക്കോടുമായിരുന്നു. ഈ രണ്ട് സ്ഥലങ്ങളും ബുദ്ധമത കേന്ദ്രങ്ങളായിരുന്നു. വിസൃതമായിരുന്ന വെമ്പൊലിനാടിന്റെ ഒരു ശാഖയായിരുന്നു കീഴ്മലനാട്. പില്‍ക്കാലത്ത് വെമ്പൊലിനാട് വടക്കുംകൂര്‍,തെക്കുംകൂര്‍ എന്നിങ്ങനെ രണ്ട് രാജ്യങ്ങളായി.വെമ്പൊലിനാടിന്റെ വടക്കുഭാഗങ്ങള്‍ വടക്കുംകൂറായും , തെക്കുഭാഗങ്ങളും , മുഞ്ഞനാടും, നാന്റുഴൈനാടിന്റെ ഭാഗങ്ങളും ചേര്‍ന്ന് തെക്കുംകൂറായും രൂപാന്തരപ്പെടുകയാണുണ്ടായത്. കവണാറിന്റെ തെക്കും വടക്കും ഭാഗങ്ങളിലായി സ്ഥിതിചെയ്്തിരുന്നതുകൊണ്ടാണ് ഈ പേരുണ്ടാകാന്‍ കാരണം. 1599 -ല്‍ കീഴ്മലനാട് വടക്കും കൂറില്‍ ലയിച്ചു. ഇതൊടെ കൂത്താട്ടുകുളവും സമീപ പ്രദേശങ്ങളും വടക്കുംകൂറിന്റെ ഭാഗമായി. ഉത്തര തിരുവിതാം കൂറിലെ ഉജ്ജയിനി എന്നാണ് വടക്കുംകൂറിനെ മഹാകവി ഉള്ളൂര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ശുകസന്ദേശകര്‍ത്താവായ ലക്ഷ്മി ദാസന്‍, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി,തമിഴ് കവി അരുണഗിരിനാഥന്‍, രാമപുരത്തു വാര്യര്‍ തുടങ്ങിയ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും വടക്കുംകൂര്‍ തമ്പുരാക്കന്മാര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു.വടക്കുംകൂറിന് നിരവധിതാവഴികള്‍ ഉണ്ടായിരുന്നതിനാല്‍ ഓരൊകാലത്ത് ഓരൊ താവഴിയുടെയും ആസ്ഥാനം രാജ്യത്തിന്റെ തലസ്ഥാനമായി കണക്കാക്കിയിരുന്നു. കടുത്തുരുത്തി,വൈയ്ക്കം,തൊടുപുഴ,ളാലം മുതലായ സ്ഥലങ്ങള്‍ ഇങ്ങനെ തലസ്ഥാനങ്ങളായിരുന്നിട്ടുണ്ട്. കൂത്താട്ടുകൂളത്തിനടുത്ത് കാക്കൂരിലും വടക്കുംകൂറിന്റെ കൊട്ടാരമുണ്ടായിരുന്നു. ഇവിടെ കൊട്ടാരം സ്ഥിതിചെയ്തിരുന്ന സ്ഥലം കൊട്ടാരപ്പറമ്പെന്നാണ് ഇന്നും അറിയപ്പെടുന്നത്.

1750 - ല്‍ മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂര്‍ പിടിച്ചടക്കി.വേണാടിന് വടക്കോട്ട് കവണാര്‍ വരെയുളള പ്രദേശങ്ങള്‍ തിരുവിതാംകൂറില്‍ ലയിപ്പിച്ചശേഷമാണ് വടക്കുംകൂര്‍ ആക്രമിക്കുന്നത്. കടുത്തുരുത്തിക്കു നേരെയായിരുന്നു ആദ്യ ആക്രമണം. അവിടെയുണ്ടായിരുന്ന കോട്ടയും കൊട്ടാരവും ഡിലനായുടെ നേത്യത്വത്തിലുള്ള സൈന്യം നിഷ്പ്രയാസം തകര്‍ത്തു. അവിടുന്ന് മീനച്ചിലിന്റെ മര്‍മ്മ പ്രധാന കേന്ദ്രങ്ങള്‍ കടന്ന് വടക്കുംകൂറിന് നേരെ ആക്രമണങ്ങള്‍ ആരംഭിച്ചു. തിരുവിതാംകൂര്‍സൈന്യം വളരെയേറെ കൊള്ളകള്‍ നടത്തിയെന്നും , ദേവാലയങ്ങള്‍ക്ക് നേരെ പോലും ആക്രമണങ്ങള്‍ ഉണ്ടായതായും വരാപ്പുഴയില്‍ താമസിച്ചിരുന്ന വിദേശ പാതിരിയായ പൌളിനോസ് ബര്‍ത്തലോമിയാ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നേറ്റങ്ങള്‍ക്ക് ഡിലനോയിയോടൊപ്പം രാമയ്യന്‍ ദളവയുടെയും ശക്തമായ നേതൃത്വം ഉണ്ടായിരുന്നു.

ആധുനിക തിരുവിതാംകൂറിന്റെ ശില്‍പ്പിയായ മാര്‍ത്താണ്ഡവര്‍മ്മ താന്‍ വെട്ടിപ്പിടിച്ച് വിസൃതമാക്കിയ രാജ്യം തന്റെ കുലദൈവമായ ശ്രീ പത്മനാഭന് അടിയറവച്ചു. (1750 ജനുവരി 3 ) ശ്രീ പത്മനാഭദാസനായി ഭരണം നടത്തിപോന്ന ആദ്ദേഹം രാജ്യത്ത് പല ഭരണപരിഷ്ക്കാരങ്ങളും നടപ്പാക്കി. ഭൂമി മുഴുവന്‍ കണ്ടെഴുതിയും കേട്ടെഴുതിയും കുടിയാ•ാര്‍ക്ക് പതിച്ച് നല്‍കി. ഭൂമിക്ക് കരം ഏര്‍പ്പെടുത്തി. ബ്രഹ്മസ്വം,ദേവസ്വം, പണ്ടാരവക എന്നിങ്ങനെയായി ഭൂമി വേര്‍തിരിച്ചു.പണ്ടാരവക ഭൂമി പതിച്ചുനല്‍കിയ അദ്ദേഹം കുരുമുളക്,അടയ്ക്ക,പുകയില എന്നിവയുടെ വ്യാപാരവും ,ഉപ്പു നിര്‍മ്മാണവും കുത്തകയാക്കി. ഭരണസൌകര്യത്തിനായി രാജ്യത്തെപല താലൂക്കുകളായും വില്ലേജുകളായും വിഭജിച്ചു. അങ്ങനെ മൂവാറ്റുപുഴ താലൂക്കില്‍ (മണ്ഡപത്തും വാതില്‍ )പെട്ട കൂത്താട്ടുകുളം ഒരു വില്ലേജിന്റെ ആസ്ഥാനമായി.1906 ലെ ട്രാവന്‍കൂര്‍സ്റേറ്റ്മാനുവലില്‍ കൊടുത്തിരിക്കുന്ന വിവരമനുസരിച്ച് മൂവാറ്റുപുഴ താലൂക്കിലെ നാല് പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് കൂത്താട്ടുകുളം. മറ്റ് സ്ഥലങ്ങള്‍ കോതമംഗലം, തൃക്കാരിയൂര്‍, മൂവാറ്റുപുഴ എന്നിവയാണ്.

20 -ആം നൂറ്റാണ്ടിന്റെ ആരംഭം വരെ ഇടപ്രഭുക്ക•ാരായിരുന്നു ഓരൊ നാടിന്റെയും ഭരണാധികാരികള്‍. അവര്‍ക്ക് സ്വന്തമായി കളരികളും യോദ്ധാക്കളുമുണ്ടായിരുന്നു. കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന ആമ്പക്കാട്ട് കര്‍ത്താക്കളായിരുന്നു കൂത്താട്ടുകുളം പ്രദേശത്തിന്റെ അധികാരികള്‍. ഇവിടുത്തെ ഭൂമി മുഴുവന്‍ ആമ്പാക്കാട്ട് കര്‍ത്താക്കളുടെയും ,കട്ടിമുട്ടം, പുതുമന , നെല്യക്കാട്ട്,ചേന്നാസ് തുടങ്ങി ഏതാനും നമ്പൂതിരി ഇല്ലങ്ങളുടെയും, വേങ്ങച്ചേരിമൂസതിന്റേയും വകയായിരുന്നു.

കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന് തെക്ക് ഭാഗത്ത്, വിശാലമായ നെല്‍വയലിന്റെ കരയിലായിരുന്നു ആമ്പക്കാട്ട് കര്‍ത്താക്കള്‍ താമസിച്ചിരുന്നത്. അവിടന്ന് അരകിലൊമീറ്റര്‍ പടിഞ്ഞാറ് മാറി ഇന്ന് ശിര്‍ദ്ദിസായി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ആമ്പക്കാട്ട് കര്‍ത്താക്കളുടെ കളരി. ആ സ്ഥലത്തുനിന്ന് ധാരാളം ആയുധങ്ങളും വിഗ്രഹങ്ങളും മറ്റും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. അവരുടെ ഭരദേവതയായിരുന്നു ഓണംകുന്ന് ഭഗവതി. തന്റെ അധികാര അതിര്‍ത്തിയില്‍ കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ നല്കിയിരുന്ന കര്‍ത്താക്കള്‍ വധശിക്ഷ നടപ്പാക്കിയിരുന്നത് കഴുവേറ്റിയായിരുന്നു. കൂത്താട്ടുകുളത്തുനിന്ന് കോഴിപ്പിള്ളിക്കുള്ള വഴിയില്‍ ചാരഞ്ചിറ ഭാഗത്തുകൂടി അന്നുണ്ടായിരുന്ന നടപ്പ് വഴിയുടെ സമീപത്തായിരുന്നു കുറ്റവാളികളെ കഴുവേറ്റിയിരുന്നത്. അന്ന് കഴുമരമായി ഉപയോഗിച്ചിരുന്ന രണ്ട് ഇലവു മരങ്ങള്‍ ഏതാനും കൊല്ലം മുന്‍പ് വരെ അവിടെ നിലനിന്നിരുന്നു.

മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് സര്‍ക്കാരിന്റെ കുത്തകയായിരുന്ന പുകയില, ഉപ്പ്, കുരുമുളക് തുടങ്ങിയ സാധനങ്ങള്‍ സംഭരിച്ച് സൂക്ഷിക്കുന്നതിനും അതിന്റെ ക്രയവിക്രയത്തിനും വേണ്ടി കൂത്താട്ടുകുളത്ത് കോട്ടയും കുത്തകയാഫീസും സ്ഥാപിച്ചിരുന്നു. കൂത്താട്ടുകുളം ഹൈസ്കൂള്‍ റോഡില്‍നിന്ന് മാരുതി ജംഗ്ഷന് സമീപത്തേക്ക് പോകുന്ന റോഡിനോട് ചേര്‍ന്ന് ആ കോട്ടയുടെ അവശിഷ്ടം ഏതാനും കൊല്ലം മുന്‍പുവരെ കാണാമായിരുന്നു. ഒന്നര എക്കറോളം വിസ്തൃതിയില്‍ സമചതുരത്തില്‍ മണ്ണും ചെങ്കല്ലും കൊണ്ട് നിര്‍മ്മിച്ച ആ കോട്ടയുടെ ചുറ്റുമുണ്ടായിരുന്ന കിടങ്ങ് നികന്ന് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലം വരെ ഇവിടെ വെട്ടിക്കിളക്കുമ്പോള്‍ ധാരാളം വെടിയുണ്ടകള്‍ ലഭിച്ചിരുന്നതായി സ്ഥലവാസിയായ മേച്ചേരില്‍ രാഘവന്‍പിള്ള പറയുകയുണ്ടായി. ഈ കോട്ടയ്ക്കടുത്തുതന്നെയായിരുന്നു കൂത്താട്ടുകുളത്തെ പ്രവൃത്തിക്കച്ചേരിയും കുത്തകയാഫീസും പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇന്നത്തെ സഹകരണ ആശുപത്രി സ്ഥിതിചെയ്യുന്ന ഭാഗത്ത് റോഡരുകില്‍ ഉണ്ടായിരുന്ന ഒരു ചെറിയ മാളികക്കെട്ടിടത്തിലേക്ക് കുത്തകയാഫീസ് മാറ്റി.

കുത്തക സംഭരണ കേന്ദ്രങ്ങളുടെ മോല്‍നോട്ടം വഹിച്ചിരുന്നത് വിചാരിപ്പുകാര്‍ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥരായിരുന്നു. ഇവിടത്തെ കുത്തകവിചാരിപ്പുമായി ബന്ധപ്പെട്ട് തെക്കന്‍ തിരുവിതാംകൂറില്‍ നിന്നെത്തിയ അറുമുഖംപിള്ളയുടെ പിന്‍മുറക്കാരായ പത്തിരുപത് കുടുംബങ്ങള്‍ ഇന്ന് കൂത്താട്ടുകുളത്തുണ്ട്. നാഞ്ചിനാട്ട് വെള്ളാളരായ ഇവര്‍ ഒരു പ്രത്യേകസമുദായമായിട്ടാണ് ഇവിടെ ജീവിക്കുന്നത്.

No comments:

Post a Comment

Back to TOP