Tuesday 1 September 2009

റോഡുകള്‍, സഞ്ചാരമാര്‍ഗ്ഗങ്ങള്‍

പുരാതനകാലത്തെ വ്യാപാരമാര്‍ഗ്ഗങ്ങളായിരുന്ന നാട്ട് വഴികളുടെ സംഗമസ്ഥാനമായിരുന്നു കൂത്താട്ടുകുളം. പാണ്ടിനാട്ടില്‍നിന്നും കാരിക്കോട്, ചുങ്കം, നെടിയശാല, മാറിക വഴി പടിഞ്ഞാറന്‍ തീരത്തേക്കും, മുവാറ്റുപുഴ യില്‍ നിന്ന് ആരക്കുഴ, പാലക്കുഴ, വെളിയന്നൂര്‍, ഉഴവൂര്‍, കിടങ്ങൂര്‍ വഴി തെക്കോട്ടും , വാണിഭശ്ശേരി, തിരുമാറാടി , കാക്കൂര്‍, ഓണക്കൂര്‍ വഴി പിറവം പുഴക്കടവിലേക്കും ഉണ്ടായിരുന്ന പ്രധാനനാട്ടുവഴികള്‍ കടന്ന് പോയിരുന്നത് കൂത്താട്ടുകുളം കൂടിയായിരുന്നു. പാണ്ടിയില്‍നിന്ന് കഴുതപ്പുറത്തായിരുന്നു ഈ വഴികളിലൂടെ ചരക്കുകള്‍ കൊണ്ടുവന്നിരുന്നത്. തലച്ചുമടായി കൊണ്ടുവരുന്ന ചരക്കുകള്‍ ഇറക്കിവച്ച് വിശ്രമിക്കാന്‍ ചുമട് താങ്ങികളും, അവ വിറ്റഴിക്കാന്‍ പല സ്ഥലങ്ങളിലും അങ്ങാടികളുമുണ്ടായിരുന്നു. കൂത്താട്ടുകുളത്തിന് ചുറ്റുപാടുമുള്ള പല വഴിയോരങ്ങളിലും തകര്‍ന്നടിഞ്ഞ നിലയിലുള്ള ധാരാളം ചുമടുതാങ്ങികള്‍ കാണാം. അവ നിന്നിരുന്ന സ്ഥലങ്ങള്‍ അത്താണി, അത്താണിയ്ക്കല്‍ എന്നീ പേരുകളിലാണ് ഇന്നറിയപ്പെടുന്നത്. അക്കാലത്ത് കൂത്താട്ടുകുളത്തുണ്ടായിരുന്ന അങ്ങാടി ഏറെ പ്രസിദ്ധമായിരുന്നു. അങ്ങാടിയോട് ചേര്‍ന്ന് വഴിയാത്രക്കാരുടെ താമസത്തിനും വിശ്രമത്തിനും വേണ്ടി സത്രം നിര്‍മ്മിച്ചിരുന്നു. ഇന്നത്തെ കൂത്താട്ടുകുളം പഞ്ചായത്താഫീസും, ടൌണ്‍ഹാളും , സഹകരണ ആശുപത്രിയുമൊക്കെ സ്ഥിതിചെയ്യുന്ന ഭാഗത്തായിരുന്നു സത്രം സ്ഥിതി ചെയ്തിരുന്നത്.

കൂത്താട്ടുകുളത്തിന്റെ സാമൂഹ്യവും, സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് ഏറെ സഹായിച്ചത് എം. സി. റോഡിന്റെ നിര്‍മ്മാണമായിരുന്നു. 1860-ല്‍ ദിവാന്‍ ടി. മാധവറാവുവിന്റെ കാലത്താണ് തിരുവനന്തപുരത്ത്നിന്ന് രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയായ കറുകുറ്റിവരെ കരമാര്‍ഗ്ഗം എത്തിച്ചേരുന്നതിന് വേണ്ടി മെയിന്‍ സെന്‍ട്രല്‍ റോഡിന്റെ നിര്‍മ്മാണം തുടങ്ങിയത്. കൂത്താട്ടുകുളം ഭാഗത്ത് ഈ റോഡിന്റെ പണികള്‍ നടക്കുന്നത് 1876 കാലത്താണ്. ഇംഗ്ളിഷ്കാരനായ ചീഫ് എഞ്ചിനീയര്‍ വില്യം ബാര്‍ട്ടന്റെ നേതൃത്വത്തില്‍ എട്ട് അടി വീതിയിലായിരുന്നു ആദ്യം ഈ റോഡ് നിര്‍മ്മിച്ചത്. കൂത്താട്ടുകുളത്ത്നിന്ന് ആരക്കുഴവഴി നേരത്തേ ഉണ്ടായിരുന്ന നാട്ട് വഴി വികസിപ്പിച്ച് റോഡ് നിര്‍മ്മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും അവിടെയുള്ള നാട്ടുകാരുടെ എതിര്‍പ്പ് മൂലം അതുപേക്ഷിക്കുകയും, വനപ്രദേശമായിരുന്ന ആറൂര്‍വഴി പുതിയറോഡ് നിര്‍മ്മിക്കുകയുമാണുണ്ടായത്.

യൂറോപ്യന്‍മാരായ കോണ്‍ട്രാക്ടേഴ്സിന് കീഴില്‍ നാട്ടുകാരായ ചെറുകിടക്കരാറുകാരായിരുന്നു ഈ റോഡിന്റെ നിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്ത് നടത്തിയത്. പ്രായപൂര്‍ത്തിയായവരെക്കൊണ്ട് മാത്രമല്ല കുട്ടികളെക്കൊണ്ടും അവര്‍ നിര്‍ബന്ധപൂര്‍വ്വം പണിയെടുപ്പിച്ചിരുന്നു. മുതിര്‍ന്നവര്‍ക്ക് രണ്ട് ചക്രമായിരുന്നു കൂലി. എം. സി. റോഡിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ക്കായി പണി കഴിപ്പിച്ചതാണ് ഇന്ന് കാണുന്ന കൂത്താട്ടുകുളം ടി.ബി. എം.സി റോഡിന് പുറമേ കൂത്താട്ടുകുളത്ത് നിന്ന് തൊടുപുഴ, പിറവം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലേക്കെല്ലാം രാജഭരണകാലത്ത് തന്നെ ഗതാഗതയോഗ്യമായ റോഡുകള്‍ ഉണ്ടായിരുന്നു. കൂത്താട്ടുകുളം ചന്തയിലേക്ക് കാളവണ്ടികളിലും മറ്റും ചരക്കുകള്‍ എത്തിക്കുന്നതിനും, നാടിന്റെ പൊതുവായ വികസനത്തിനും ഈ റോഡുകള്‍ ഏറെ പ്രയോജനപ്പെട്ടു.

No comments:

Post a Comment

Back to TOP