Tuesday 1 September 2009

ആഴ്ചചന്ത

കൂത്താട്ടുകുളത്ത് ആദ്യകാലത്തുണ്ടായിരുന്ന അങ്ങാടിയുടെ സ്ഥാനത്താണ് ആഴ്ചചന്ത തുടങ്ങിയത്. ദിവാന്‍ പേഷ്കാര്‍ നേരിട്ടെത്തിയാണ് ഇവിടെ ആഴ്ച ചന്ത തുടങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് അനേഷണം നടത്തിയത്. പരിശോധനക്കെത്തിയ അദ്ദേഹത്തെ അങ്ങാടിയുടെ വലിപ്പം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നാട്ടുകാര്‍ ഏതാനും നെടുമ്പുരകള്‍കൂടി അവിടെ കൂടുതലായി കെട്ടിയുണ്ടാക്കിയിരുന്നു.അതെല്ലാം നേരത്തെതന്നെ അവിടെ ഉണ്ടായിരുന്നതായി തോന്നാന്‍ ഓല മേഞ്ഞ പഴയകെട്ടിടങ്ങള്‍ പൊളിച്ചുകൊണ്ടുവന്നാണ് അവിടെ സ്ഥാപിച്ചത്. തുരുത്തേല്‍ ഉതുപ്പ് തന്റെ വീട്ടിലെ തൊഴുത്തും ആട്ടിന്‍ കൂടും പൊളിച്ചുകൊണ്ടുവന്ന് അങ്ങാടിയില്‍ സ്ഥാപിക്കുകയുണ്ടായി. അതിനുള്ളില്‍ വില്‍പ്പനക്കുള്ള കാര്‍ഷികോല്പന്നങ്ങള്‍ കൊണ്ടു വന്നു കൂട്ടി. ആട്, കോഴി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും ചന്തയില്‍ കൊണ്ടുവന്ന് കെട്ടി. ഇതെല്ലാം കണ്ട് തൃപ്തനായ ദിവാന്‍ പേഷ്ക്കാര്‍ കൂത്താട്ടുകുളത്ത് ആഴ്ചചന്ത തുടങ്ങാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടുനല്‍കുകയും ചെയ്തു. 1865-നോട് അടുത്ത്. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച ഈ ആഴ്ചചന്ത രാമവര്‍മ്മപുരം മാര്‍ക്കറ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നത്തെ സെന്‍ട്രല്‍ ജംഗ്ഷന് സമീപം പോലീസ് സ്റ്റേഷന്റെ തെക്ക് ഭാഗത്തായിരുന്നു മാര്‍ക്കറ്റ് ആദ്യം തുടങ്ങിയത്. അവിടെ രാമവര്‍മപുരം മാര്‍ക്കറ്റ് എന്നെഴുതിയ തിരുവിതാംകൂറിന്റെ മുദ്രയുള്ള വലിയ ശിലാഫലകം സ്ഥാപിച്ചിരുന്നു. കാലക്രമേണ മാര്‍ക്കറ്റ് വികസിച്ചപ്പോള്‍ കൂടുതല്‍ സൌകര്യത്തിനായി ടൌണിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇന്ന് കാണുന്ന ആഴ്ചചന്ത.

ആടുമാടുകള്‍ക്ക് പുറമെ, കോഴി, താറാവ്, പന്നി മുതലായ വളര്‍ത്തുമൃഗങ്ങളുടെയും, കാര്‍ഷികോല്പന്നങ്ങളുടെയും പ്രധാനവിപണന കേന്ദ്രമായിരുന്നു ഈ ആഴ്ചചന്ത. ബുധനാഴ്ചയാണ് ചന്തദിവസം. ചന്തയില്‍ എത്തിച്ചേരുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ അധികവും അന്നത്തെ പ്രധാന വ്യാപാര കേന്ദ്രമായിരുന്ന ആലപ്പുഴയ്ക്കായിരുന്നു കയറ്റി അയച്ചിരുന്നത് . അവിടന്നു പായ, കരിപ്പട്ടി ശര്‍ക്കര, ഉപ്പ്, പുകയില , ഉണക്കമീന്‍, ഇരുമ്പ് സാധനങ്ങള്‍ എന്നിവയൊക്കെ കച്ചവടക്കാര്‍ ഇവിടെക്കൊണ്ടുവന്ന് വില്പന നടത്തിയിരുന്നു. ആലപ്പുഴയില്‍ നിന്ന് വഞ്ചിയില്‍ വെട്ടിയ്ക്കാട്ട് മുക്കില്‍ എത്തിക്കുന്ന ചരക്കുകള്‍ തലച്ചുമടായിട്ടായിരുന്നു കൊണ്ടുവന്നിരുന്നത്. പിന്നീട് കാളവണ്ടികളിലായി. അക്കാലത്ത് കുടമണികള്‍ കെട്ടിയ കാളകളും വണ്ടികളുമായി ദൂരെ ദിക്കുകളില്‍ നിന്നു പോലും കച്ചവടക്കാര്‍ ഇവിടെ വന്ന് ചരക്കുകള്‍ വില്ക്കുകയും, വാങ്ങുകയും ചെയ്തിരുന്നു. ടൌണ്‍പാലത്തിനടുത്ത് ചന്ത തോടിന്റെ കരയിലായിരുന്നു പ്രധാന വണ്ടിപേട്ട. അവിടെ വണ്ടിക്കാളകള്‍ക്ക് പുല്ലും വയ്ക്കോലും, വെള്ളവും ഒക്കെ എത്തിച്ച് കൊടുക്കാനും, ലാടം തറയ്ക്കുന്നതിനും തൊഴിലാളികളുണ്ടായിരുന്നു. വണ്ടിക്കാര്‍ക്ക് ചാട്ട പിരിച്ച് കൊടുത്ത് ഉപജീവനം നടത്തിയിരുന്നവരും അന്ന് ഉണ്ടായിരുന്നു.

No comments:

Post a Comment

Back to TOP