Monday 31 August 2009

കൂത്താട്ടുകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആനുകാലികങ്ങള്‍

കൂത്താട്ടുകുളത്തുനിന്ന് ശ്രദ്ധേയമായ ഏതാനും ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ എടുത്തുപറയേണ്ട മികവുറ്റ ഒരു സാഹിത്യമാസികയായിരുന്നു ‘ ലാവ’ 1970 കളുടെ തുടക്കത്തില്‍ മലയാളത്തിലുണ്ടായ ബദല്‍ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തില്‍ ഒന്നായിരുന്നു ഇത്. ‘ ലാവ’ യുടെ പത്രാധിപര്‍ കെ.എം.രാജുവായിരുന്നു. ഇതിനു പുറമെ ‘അഷ്ടപദി’ ,‘കാമന’,‘കനക’,‘ഭാരതപ്പുഴ’,‘ഭാവന’,‘രാജ്യകാര്യം’ തുടങ്ങിയ മാസികകളും ഇവിടെനിന്ന് പ്രസിദ്ധീകരിച്ചിരുന്നു.കൂത്താട്ടുകുളത്തെ ദേശസേവിനി പ്രസ്സില്‍ നിന്ന് ‘അഷ്ടപദി’ പ്രസിദ്ധീകരിച്ചിരുന്നത്. ‘ അഷ്ടപദി’ ക്കു പുറമെ ‘ അനുരജ്ഞനം’ എന്ന സായാഹ്ന പത്രവും പ്രസിദ്ധീകരിച്ചിരുന്നു.ഇന്നത്തേതു പോലെ അച്ചടിയുടെ സാങ്കേതികസൌകര്യങ്ങള്‍ ഇല്ലാതിരുന്നകാലത്ത് ലറ്റര്‍ പ്രസ്സിലാണ് ‘ അനുരഞ്ജനം’ അച്ചടിച്ചിരുന്നത്. രണ്ടിന്റേയും പത്രാധിപര്‍ പ്രസ്സുടമയായ വി.കെ.മാധവനായിരുന്നു.യുവ സാഹിത്യകാരനായിരുന്ന സതീഷ് ചേലാട്ടായിരുന്നു കാമനയുടെ പത്രാധിപര്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് തന്നെ അഞ്ചലാഫീസ്, പോലീസ്സ്റേഷന്‍. പകുതിക്കച്ചേരി, രജിസ്ട്രര്‍ ആഫീസ്, എക്സൈസ് ആഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളൊക്കെ കൂത്താട്ടുകുളത്തുണ്ടായിരുന്നു.

ഇപ്പോള്‍ പോസ്റോഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തായിരുന്നു അഞ്ചലാഫീസ്. നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും കത്തുകളയയ്ക്കാന്‍ അഞ്ചല്‍ സമ്പ്രദായവും , ഇവിടന്ന് വെളിയിലേക്കുള്ള കത്തിടപാടുകള്‍ക്ക് തപാല്‍ സമ്പ്രദായവുമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. കൂത്താട്ടുകുളത്ത് അക്കാലത്ത് അഞ്ചലാഫീസിനു പുറമേ തപാലാഫീസും പ്രവര്‍ത്തിച്ചിരുന്നു. മാര്‍ക്കറ്റ് റോഡിലുള്ള ഒരു പഴയ ഇരുനിലക്കെട്ടിടത്തിലായിരുന്നു തപാലാഫീസ് പ്രവര്‍ത്തിച്ചിരുന്നത്. 1951-ല്‍ തിരു-കൊച്ചിയിലെ അഞ്ചല്‍ സമ്പ്രദായം അഖിലേന്ത്യ തപാല്‍ വകുപ്പില്‍ ലയിക്കുന്നതുവരെ രണ്ട് ആഫീസുകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

1880 കളില്‍ തന്നെ കൂത്താട്ടുകുളത്ത് പകുതിക്കച്ചേരിയും, രജിസ്ട്രാര്‍ ആഫീസും ആരംഭിച്ചിരുന്നു. ഇടപ്രഭുക്കന്‍മാരായിരുന്ന ആമ്പക്കാട്ട് കര്‍ത്താക്കളുടെ ഇടത്തി ന് സമീപത്തുണ്ടായിരുന്ന മണ്‍കോട്ടയ്ക്കടുത്തായിരുന്നു ആ കച്ചേരികള്‍ പ്രവര്‍ത്തിച്ചിരുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം എം. സി. റോഡിനോട് ചേര്‍ന്ന് ഇന്നിരിക്കുന്ന സ്ഥലത്തേക്ക് ആ കച്ചേരികള്‍ മാറ്റി. അക്കാലത്ത് ഈ കച്ചേരികളുടെ അധികാരപരിധി വളരെ വിപുലമായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ട ഉഴവൂര്‍, വെളിയന്നൂര്‍, മുളക്കുളം വില്ലേജുകളും, തിരുവിതാംകൂറിന്റെ അതിര്‍ത്തിയായിരുന്ന പേപ്പതി മുതല്‍ കിഴക്കോട്ടുള്ള പ്രദേശങ്ങളും ഈ രജിസ്ട്രര്‍ കച്ചേരിയുടെ പരിധിക്കുള്ളിലായിരുന്നു. ഇന്നത്തെ പാലക്കുഴ വില്ലേജ് കൂടി ഉള്‍പ്പെട്ടതായിരുന്നു പഴയ കൂത്താട്ടുകുളം പകുതി. അക്കാലത്ത് കൂത്താട്ടുകുളം പോലീസ് സ്റേഷന്റെ അതിര്‍ത്തിയും പിറവത്തിനപ്പുറത്ത് പേപ്പതി വരെയായിരുന്നു . ഒരു നൂറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ചതാണ് (1902) പോലീസ് സ്റേഷന്റെ ഇന്ന് കാണുന്ന ഓട് മേഞ്ഞ വലിയ കെട്ടിടം. 1946 മുതല്‍ 52 വരെയുള്ള കാലത്ത് സ്വാതന്ത്യ്ര സമര സേനാനികളുടെയും, കമ്മ്യൂണിസ്റ് പോരാളികളുടെയും മേല്‍ നടന്ന ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കുപ്രസിദ്ധമായ ഈ പോലീസ് സ്റേഷന്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. ഇടക്കാലത്ത് ഇവിടെ ആരംഭിച്ച സെക്കന്റ് ക്ളാസ്സ് മജിസ്ട്രേട്ട് കോടതി കേരളപ്പിറവിക്കുശേഷം നിര്‍ത്തലാക്കി.

ഇന്ന് നഷ്ടപ്രതാപങ്ങളുടെ കണക്കുകളുമായി വികസനത്തിന്റെ പുതിയ വഴിത്താരകള്‍ തുറക്കാന്‍ കാത്തിരിക്കുന്ന ഈ നാടിന് അഭിമാനിക്കാന്‍ കഴിയുന്നത് കൈമോശം വരാതെ കാത്ത് സൂക്ഷിച്ചു പോരുന്ന അതിന്റെ സാംസ്കാരിക പാരമ്പര്യം മാത്രമാണ്.

No comments:

Post a Comment

Back to TOP